26 July 2011

ഒന്നും പറയാതെ..

  
യാത്ര
നിന്നില്‍ നിന്ന്
എന്നിലേക്ക്

ദൂരം
ഒരു ഞൊടി
അതോ ഒരു കാതം(?)

നാവ്,
ഉണര്‍ന്നില്ല
വിടയോതുവാന്‍

ഹൃദയം
നൊന്തുവോ(?)
അടര്‍ന്നപ്പോള്‍

കണ്ണുകള്‍
നിറച്ചുവോ(?)
ബാഷ്പകണങ്ങള്‍

ഒരു വഴിയും കുറേനിഴലുകളും*
പിന്തുടര്‍ന്നത് കാലടികളെ,

അകന്നകലെ സൂര്യനൊപ്പം-
മായുന്നു നീള്‍ഛായകള്‍

അടരുന്നു ചിതല്‍പ്പുറ്റുകള്‍
കൊഴിയുന്നു ചില്ലുചിറകുകള്‍..


-------------------------------------------------
*രാജലക്ഷ്മിയുടെ നോവലിന്റെ പേര്.
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

15 July 2011

തലയി(ലൊന്നുമി)ല്ലാത്തവര്‍

 

(വിവരണം)
ഒരുടല്‍
കഴുത്തില്‍ മുഖ-

പ്രതലമടക്കമുള്ളത്..,
മുഖംമൂടി-
പതിയാനായ് മാത്രം.

കൈകളാല്‍ തപ്പി
മുഖമുണ്ടെന്നുറപ്പിനാല്‍
എണ്ണിത്തിട്ടപ്പെടുത്തി-
യതിലെ ഇന്ദ്രിയങ്ങള്‍..

അവയിലെന്തോ കുറവ്,
മുഖത്തിനുമപ്പുറം
ശൂന്യതയ്ക്കുമിപ്പുറം
ഒരു ശൂന്യത കൂടി..

സാരം-
കാണുന്നവര്‍ക്ക്.

(സാരാംശം)
ഇന്നലെ
മുഖം കൈകളാല്‍ മറച്ചു
ഇന്ന് മുഖംമൂടിയിലൊളിച്ചു
നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
അവസാനം ഒരു പിടി ചാരം..

പരിശീലമാക്കുക,
നിങ്ങളെന്നും, കണ്മൊഴി,
മുഖങ്ങളോട് മാത്രം
ചൊല്ലിക്കൊണ്ടേയിരിക്കാന്‍..

(സംക്ഷിപ്തം)
അഭിന്ദനങ്ങള്‍
ആശംസകള്‍..


-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

04 June 2011

എഴുതാപ്പുറങ്ങള്‍



ഈ ബ്ലേഡ് നിന്റേതല്ലെ? ഇതാകെ വളഞ്ഞൊടിഞ്ഞിരിക്കുന്നല്ലോ, സത്യം പറയണം നീ തന്നെയല്ലെ അനിലിന്റെ ബേഗ് മുറിച്ചത്?

വൈകുന്നേരം സ്കൂള്‍ വിട്ടതിനു ശേഷമുള്ള നിശബ്ദതയില്‍ ഹാളില്‍ മുഴങ്ങിയ, ചന്ദ്രന്‍മാഷിന്റെ ശബ്ദം, കള്ളം പിടിക്കപ്പെട്ടവന്റെ അടഞ്ഞ ചെവിയില്‍ എത്തിയിരുന്നില്ലെന്ന്‍ അരവിന്ദന്‍ സ്വയം ഓര്‍ത്തു. എന്തായിരുന്നു ആ പ്രവൃത്തിക്ക് പിന്നിലുള്ള ചേതോവികാരം? ഇല്ലായ്മയുടെ മുറിവില്‍ പലപ്പോഴും അനില്‍ പുരട്ടാറുള്ള അവഹേളനത്തിന്റെ ഉപ്പുപരല്‍..? അതോ ദാരിദ്ര്യം നിശബ്ദനാക്കപ്പെട്ടവന്റെ അസൂയ..?

അതുവരെ തലയുയര്‍ത്തി നടന്നിരുന്ന തനിക്ക് പലതും നഷ്ടമായതില്‍ ഒന്ന് കണക്ക് പഠിപ്പിച്ചിരുന്ന മാഷിന് തന്നോടുള്ള മമതയായിരുന്നു.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും..

"Hello Aravindhan, what are you thinking on this crucial moment?
I want the revised document within half an hour, understand?!"

"Yes sir, it will be ready on time"

“ദൈവമേ നീയെനിക്ക് ശക്തി തരല്ലേ, എന്തെന്നാല്‍ ഞാനീ മരത്തലയന്റെ തല അടിച്ച് പൊട്ടിക്കാതിരിക്കാന്‍..” ബോസിന്റെ ഓഡറിന് മുമ്പില്‍ ഓച്ഛാനിച്ച് നിന്ന തന്റെ ചിന്ത പോയ വഴിയോര്‍ത്ത് അരവിന്ദന്റെ മുഖത്തൊരു ചെറുചിരി വിടര്‍ന്നു. ഇന്നലെ തുടങ്ങിയ ISO ഓഡിറ്റിംഗാണ്, ഔട്ട് ഡേറ്റഡായ പല ഡോക്യുമെന്റുകളും തിരുത്തി ഒറിജിനലിനെ വെല്ലുന്നതാക്കി ഓഡിറ്ററെ പറ്റിക്കലാണ് ഇന്നലെയും ഇന്നുമുള്ള ജോലി. ഇത് എല്ലാ ഓഡിറ്റിംഗിലും സ്ഥിരം തന്നെ. ബേഗ് മുറിച്ച ആ പഴയ കുറ്റവാളി ഇന്ന്‍ കള്ളത്തരം ഔദ്യോഗികമായി നിര്‍വ്വഹിക്കുന്നുവെന്ന ഓര്‍മ്മയാണ് സ്കൂളിലെ ഓര്‍മ്മയിലേക്കെത്തിച്ചത്.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, അന്ന് ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും കൂടുതല്‍ തെറ്റിലേക്കാണോ അതോ തെറ്റിലൂടെ ശരിയിലേക്കാണോ യാത്ര എന്നറിയില്ല. എന്നെങ്കിലും നാട്ടില്‍ വന്നാല്‍, ആ പഴയ ക്ലാസില്‍ വരണമെന്നുണ്ട്..

വേറൊന്നിനുമല്ല,

ഒഴിഞ്ഞ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കൊന്നിരിക്കാന്‍
അറിഞ്ഞ് ചെയ്ത തെറ്റൊന്നോര്‍ത്തിരിക്കാന്‍,

ഓര്‍ത്തൊന്നുറക്കെ സ്വയം കലഹിക്കാന്‍
സ്വയമൊന്ന് വിലയിരുത്താന്‍,

അവിടെ നിന്ന്, ഇന്ന് എവിടെയാണ് ഞാന്‍-
എന്നൊരുമാത്ര ഓര്‍ക്കുവാന്‍..

സസ്നേഹം..
അരവിന്ദന്‍.

മനസ്സിന്റെ താളില്‍ ചന്ദ്രന്‍ മാഷിന് കുറിച്ച വരികള്‍ക്ക് അടിവരയിട്ട്, പഴയ ഡോക്യുമെന്റ് പുതുക്കുവാനുള്ള പണിയിലേര്‍പ്പെടാന്‍ അരവിന്ദന്റെ കൈകള്‍ കമ്പ്യൂട്ടര്‍ മൗസില്‍ പടര്‍ന്നു..
----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **
Related Posts Plugin for WordPress, Blogger...