31 October 2010

തട്ടം പിടിച്ച് വലിക്കല്ലെ..


പുറത്ത് മഴ പെയ്യുന്ന ശബ്ദമാണ് അര്‍ദ്ധമയക്കത്തില്‍ നിന്നും സൈനബയെ ഉണര്‍ത്തിയത്. നിറവയര്‍ താങ്ങി മെല്ലെയവള്‍ എഴുന്നേറ്റു. “ഉമ്മാ, അത്തുണിയെല്ലം നന്‍ഞ്ഞ് തോന്ന്”

“ഞ്ഞിവ്ടെ അന്ങ്ങാണ്ട്ക്ക് ന്ന്ണ്ടാ? ഇമ്മയത്താ ഓള് തുണിയെട്ക്കാനോട്ന്ന്..” ശാസിക്കുന്നതിനിടയില്‍ ഉമ്മ തുണിയെല്ലാം വാരിയെടുക്കാന്‍ തുടങ്ങിയിരുന്നു.

അയല്‍പക്കത്തെ ശബ്ദമാണ് ‘മംഗള’ത്തില്‍ നിന്ന് മുഖമുയര്‍ത്തി അങ്ങോട്ട് നോക്കാന്‍ പ്രേരിപ്പിച്ചത്. സൈനബയ്ക്കിത് മാസം എത്രയാണൊ ആവൊ. ഏഴോ എട്ടോ മാസം വയര്‍ വളര്‍ന്നിട്ടുണ്ടാവണം, മാക്സിയുടെ താഴെഭാഗം കാലുകള്‍ കാണാന്‍ പാകത്തില്‍ പൊങ്ങിയിട്ടുണ്ടായിരുന്നു ഇന്നലെ കാണുമ്പോള്‍. എത്രയെന്ന് അമ്മയ്ക്ക് അറിയുമായിരിക്കും. ഏതായാലും ചോദിക്കാന്‍ പോയില്ല.

നാട്ടിലെ ചുരുക്കം മുസ്ലീം വീടുകളിലൊന്നാണ് സൈനബയുടേത്. അവളാണ് പത്തിരി ഉണ്ടാക്കാനും ബിരിയാണിയരിയുടെ വേവും അതിനൊഴിക്കുന്ന വെള്ളത്തിന്റെ കണക്കും പഠിപ്പിച്ചത്, എന്നിട്ടും ബിരിയാണി എപ്പോഴും വെന്ത് നാശമാകാറേ ഉണ്ടായിരുന്നുള്ളു. അന്നെല്ലാം മനോരാജ്യവും മംഗളവും വായിച്ച് അടുപ്പിനെ മറക്കുന്നതാണ് അതിന് കാരണം. സമപ്രായക്കാരായിരുന്നെങ്കിലും സൈനബയ്ക്കൊപ്പം ആദ്യമായ് പഠിക്കുന്നത് എട്ടാം ക്ലാസ്സിലായിരുന്നു.

ഹൈ സ്കൂളിലെ ആദ്യ ദിവസം, ക്ലാസ് ടീച്ചറിന്റെ ഹാജറെടുപ്പ്. പ്രെസന്റ് ടീച്ചര്‍ എന്ന ഓരോ ശബ്ദത്തിന്റെ ഉടമയേയും ഓമന ടീച്ചറിന്റെ കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്ത പേര് വിളിച്ചു
“സൈനബ. സി”

“പ്രെസന്റ് ടീച്ചര്‍”
ഊഴം കാത്തിരുന്ന സൈനബ ഉത്സാഹത്തോടെയാണ് ഹാജര്‍ പറഞ്ഞത്.

ആ ശബ്ദത്തിന്റെ ഉടമയെ ടീച്ചര്‍ അന്ന് കൗതുകത്തോടെ ഇത്തിരി നേരം നോക്കിയത് ക്ലാസിലെ ആരും മറന്നിരിക്കാന്‍ ഇടയില്ല. ആ കൗതുകം ഒരു ചോദ്യമായ് വരാഞ്ഞതില്‍ പലരും നിരാശരുമായിരുന്നിരിക്കണം. കൗതുകവും നിരാശയും വേറൊന്നുമായിരുന്നില്ല, തട്ടമിടാത്ത മുസ്ലീം പെണ്‍കുട്ടി എന്നതായിരുന്നു കൗതുകമെങ്കില്‍, എന്തുകൊണ്ട് നീ തട്ടമിടുന്നില്ല എന്ന് ടീച്ചര്‍ ചോദിക്കാത്തതിലായിരുന്നു നിരാശ. പഠിക്കാനും മിടുക്കുണ്ടായിരുന്ന അവളുടെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമാകുന്നു.
‌‌‌‌‌‌-----------------------------------------------------------------------------------------------
അടുത്ത കാലത്തിറങ്ങിയ പരദേശി എന്ന സിനിമയിലെ ‘തട്ടം പിടിച്ച് വലിക്കല്ലെ..’ എന്ന ഗാനം ടിവിയില്‍ വരുമ്പോള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് സൈനബ പറയും,
“ഞാള തട്ടെങ്ങ്ന്യാ ബെലിക്ക്വാ നോക്ക്ണല്ലോ”

യാഥാസ്തിക മനോഭാവം ഏറ്റവും കൂടുതലുള്ള ഒരു സമുദായത്തില്‍ നിന്നും പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരടി മുന്നില്‍ നടക്കാന്‍ തുടങ്ങിയ സൈനബയ്ക്കും ഏതൊരു സമൂഹത്തിലെയും അവളെപ്പോലുള്ളവര്‍ക്കും അവള്‍ക്ക് മുന്നിലും പിന്നിലുമായ് നില കൊള്ളുന്നവര്‍ക്കുമായ് ഈ വരികൾ സമര്‍പ്പിക്കുകയാണ്.
‌‌‌‌-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

11 October 2010

സമദൂരം


പാളങ്ങള്‍ നീണ്ട്
കണ്ണെത്താ ദൂരം മറയുന്നു,

ഞാന്‍ നടന്നത്
എനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.

ദിക്കുകള്‍ ആപേക്ഷികം,
തിരിച്ചറിഞ്ഞത്-
പിറകിലേക്ക്
നോക്കിയപ്പോള്‍ മാത്രം

അറിയില്ല, നിന്റെ കണ്ണിലും
തിരയടിച്ചിരുന്നോയെന്ന്..

വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്‍
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

08 October 2010

എന്റെ ചെമ്പരത്തി


ചിത്രം മഴ ചാറിയൊഴിഞ്ഞ് നേര്‍ത്ത വെയിലില്‍ ഈര്‍പ്പമുണങ്ങാന്‍ തുടങ്ങുമ്പോള്‍ എടുത്തതാണ്. ഇവള്‍ എനിക്ക് പിടി തരാതെ ചെറുകാറ്റില്‍ ഇളകി എന്നോട് കുറുമ്പ് കാണിച്ചുകൊണ്ടെയിരുന്നു. എന്നാലൊന്നു കാണാലോ എന്നോര്‍ത്ത് ഞാനും ക്ഷമയോടെ കാത്തിരുന്നു. എന്നോട് സ്നേഹമുള്ളവളായിരുന്നു ഇവള്‍, കാരണം കുറുമ്പൊക്കെ അടക്കി ക്യാമറയിലേക്ക് പകര്‍ത്താന്‍, അടങ്ങി, സുന്ദരിയായ് നിന്നു തന്നു അവസാനം.
** *** **

Related Posts Plugin for WordPress, Blogger...