Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

28 June 2012

ഇരുമുഖങ്ങള്‍

“അല്ലപ്പാ, നിങ്ങക്ക് നൊസ്സ്ണ്ട?” ചുണ്ടില്‍, ഇരുവിരലുകള്‍ക്കിടയിലൂടെ ഖദീജുമ്മ നീട്ടിത്തുപ്പിയ മുറുക്കാന്‍ മുറ്റത്ത് ചിത്രം വരഞ്ഞു.

“പിന്നേ, ഖദീസുമ്മേന്റെ പെരാന്തിന് സമാധാനം പറയല്ലെ മ്മ്ടെ പണി”
അയ്മൂട്ടിക്കാന്റെ പുറമേ കേള്‍ക്കാത്ത മറുപടിക്കൊപ്പം കൈകള്‍ വായുവില്‍ പടരാന്‍ തുടങ്ങി..

“ഈറ്റ്ങ്ങളെയെല്ലം ഊളമ്പാറക്ക് കേറ്റി വിടാനാരും ഇല്ലെ?”
കണ്ടു നിന്ന നായിന്റമക്കളിലാരോ ചോദിച്ചത് ഖദീജുമ്മയും അയ്മൂട്ടിക്കയും കേട്ടില്ല.

“നായിന്റ മക്കള്‍, പൊലേന്റെ മോന്‍, ഇതൊന്നും സാഹിത്യത്തില്‍ പറയരുതെന്നാണ് പുതിയ നിയമം.” ഏതോ അക്ഷരജ്ഞാനി പറഞ്ഞത് ഏറ്റു പറയാന്‍ ഒരു പുരോഗമനക്കാരന്‍ പോയിട്ട് ആരും ഉണ്ടായില്ല.

“നമ്പൂരിന്റെ മോന്‍, ഷെയ്ക്കിന്റെ മോന്‍ എന്നൊക്കെ പറയാനൊക്ക്വോ ആവോ”
ബാര്‍ബര്‍ ചീരന്‍ പറഞ്ഞതിന് അയാള്‍ക്ക് ചെലവായത് രണ്ട് കണ്ണാടി ആയിരുന്നെന്നത് ബോധ്യമായത്, കണ്ണാടി, കല്‍ച്ചീളാല്‍ ഉടയുന്ന ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്..

ശേഷം എരിവും പുളിയും ആ നാടൊട്ടുക്കും താനെ പടര്‍ന്നു കൊണ്ടിരുന്നു.

അങ്ങാടിയിലെ കച്ചവടക്കാര്‍ എല്ലാരും ഷട്ടറടക്കുകയും നിര പൂട്ടുകയും ചെയ്തു. റേഷന്‍ ഷാപ്പിലെ നാരായണന്‍ മേസ്ത്രി, എലിക്ക് പാഷാണം വെക്കുന്ന തിരക്കായതിനാല്‍ ഒന്നും അറിഞ്ഞില്ല.

തീപ്പന്തം തീപ്പൊട്ടുകളായ് ചിതറിയത് ആദ്യം റേഷന്‍ പീടികയെ ആയിരുന്നു. മണ്ണെണ്ണ, കരിഞ്ചന്ത കഴിഞ്ഞ് വരാന്‍ വൈകിയതിനാല്‍ പീടിക കത്തിയില്ല. പരുത്തിച്ചാക്കിന് മഴവെള്ളത്തിന്റെ ഈര്‍പ്പം ഉണ്ടായതും നന്നായി എന്ന് മേസ്ത്രിക്ക് പിന്നീട് പറയാന്‍ ഒരു കാരണമായി.

മംഗലം വീട്ടിലെ ഒതേനക്കുറുപ്പ് ചെത്ത് കഴിഞ്ഞ് വരുന്നത് പന്തക്കാര്‍ കണ്ടു. ശബ്ദമില്ലാതെ പന്തക്കാര്‍ ഭവ്യരായ് ഒതുങ്ങി നടന്നു. പനമ്പാടത്ത് സൈനബയെ പ്രണയത്തിന്റെയും കൈക്കരുത്തിന്റെയും ബലത്തില്‍ ഒരൊറ്റ ചരടില്‍ കെട്ടി നെഞ്ഞ് വിരിച്ച് അങ്ങാടിയിലൂടെ നടന്നു വന്നത് കഥയേക്കാള്‍ ഗാഥയെന്നാണ് പുതുതലമുറക്കാര്‍ പോലും കേട്ട് പരിചയിക്കുന്നത്.

“ഡ്രോ, ഒരു പന്തം താ..
ഞാനും ഇങ്ങടെ കൂടേണ്ട്..”
എന്റെ പേനയ്ക്ക് വിശ്രമാവധി നല്‍കി വെള്ളക്കടലാസില്‍ പതിയെ വെച്ച് ഞാനും, പന്തത്തിന്‍ ചെഞ്ചായത്തിലെ മുഖം തിരിച്ചറിയാത്ത കൂട്ടത്തില്‍ അലിഞ്ഞു..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

10 June 2012

പിറകിലേക്കൊഴുകുന്ന പുഴകള്‍

തല്ലിപ്പൊളികള്‍ക്കിടയില്‍ കാലം കഴിച്ച ദിനങ്ങളിലെ വാരന്തങ്ങളിലെ മധുചഷകങ്ങള്‍ക്കൊപ്പം ലഹരിയിലെ രക്തവേഗങ്ങള്‍ക്ക് ആവേഗമായ് പുകയും..

കറ പിടിച്ച പല്ലുകള്‍,
ചോരനിറം മങ്ങി, അടര്‍ന്ന ചുണ്ടുകള്‍,
കറുപ്പ് പടര്‍ന്ന നെഞ്ചിന്‍ കൂടിന്റെ ചിത്രണം..

“ചോരതുപ്പി ചാകണ്ടങ്കില്, ഇത് നിര്‍ത്തിക്കോണം..”

ഡോക്ടറുടെ ക്രുദ്ധമുഖത്ത് നോക്കിയില്ല, തലകുലുക്കി, തല കുനിച്ച് ഇറങ്ങുമ്പോള്‍ വെള്ളരിപ്രാവുകളും നന്മയും കാല്‍പ്പാദങ്ങള്‍ക്കടിയിലൂടെ തിരയെ പിന്തുടരുന്ന പൂഴിമണലായത് ഓര്‍ത്തില്ല.



“ഒരു വില്‍സ് നാവി കട്ട്”

“നാസ്രെ, ഒരു പേക്ക് വില്‍സെട്ത്തൊഡ്രാ..”

“മാപ്ലെ, ഒരു പീസ് മദീന്ന്.”

കാദര്‍ക്കയുടെ മുഖത്തെ അനിഷ്ടം, സിഗരറ്റിനു തീ പറ്റിക്കുമ്പോള്‍ കണ്ടതായി നടിച്ചില്ല.



കോളെജ് മൈതാനം കടന്ന് പറമ്പിലേക്ക് കയറി, “ഉവ്വ്, ഇപ്രാവശ്യം മാവ് നിറയെ പൂത്ത് കായ്ച്ചിരിക്കുന്നു.”

“ഹേയ്, ദേവികേ.. നിനക്കിനിയും പച്ച മാങ്ങ വേണോങ്കി പറഞ്ഞാ മദീന്ന്..
ഹെ ഹെ ഹേ.. ആ നാണം എനിക്കറിയാല്ലോ.. എന്തായാലും അന്നത്തെ അശ്ലീലം ഞാന്‍ പറയില്ലാന്ന്..”

ഭര്‍ത്താവും കുഞ്ഞുങ്ങളുമായ് സസുഖം വാഴുന്നുവെന്ന് കരുതതലിലും അന്യന്റെ ഭാര്യയെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നുവോ?



“അല്ല മച്ചൂ, ദ്ന്താദ്, എപ്പ വന്ന് നാട്ടില്?”
സൂരജിനൊപ്പം പങ്കിട്ട മുറിബീഡികള്‍ക്കൊപ്പം ഈ പുഞ്ചിരിയും ഉണ്ടായിരുന്നു.

“കഴിഞ്ഞ ബുധനാഴ്ച. അല്ല, നമ്മടെ എളന്നീര് ഇറക്കല് പരിപാടി ഒന്ന് നടത്ത്യാലോ അന്നത്തെപ്പോലെ?”

“കയറാനാവൂല്ലെടോ, നി പോയേപ്പിന്നെ അറിയാലോ എന്റെ കാര്യം, അന്നൊര് നാളിലെ പരിപാടിക്കെടേല് ഒരു വെട്ട് ഇടുപ്പെല്ലിനായിരുന്നു. കൊടുവള്ളീലെ സഹകരണത്തില് മൂന്ന് മാസം, പിന്നെ വീട്ടില്..”

“ആഹ്, പോട്ടെ. നിന്റെ സന്ധ്യ എന്തു പറയുന്നു, മ്മ്ടെ അന്വേഷണം പറയിന്‍..”



ചപ്പു ചവറുകളില്‍ അമര്‍ന്ന്, പടികള്‍ കയറി.
അടച്ചിട്ട വാതില്‍പ്പാളികള്‍ താക്കോത്സ്പര്‍ശമേറ്റപ്പോള്‍ ഒച്ച വെച്ചു.

നല്ല നാളിലെ ഓര്‍മ്മകള്‍.
മാഹിപ്പെരുന്നാള്‍, മദ്യവിരുന്നുകള്‍, ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മത്സരങ്ങള്‍.

ഒരു തഴപ്പായയും കാവി മുണ്ടും മതി, കുറഞ്ഞത് നാല് പേര്‍ക്ക് നേരം വെളുപ്പിക്കാന്‍. ചര്‍ച്ചകള്‍ രാവിനെ പകലാക്കുമ്പോള്‍, വിടയോതാന്‍ രാവ് പോലും മറന്നിരുന്നു.

“സാഖാവെ, നമ്മുടെ രാഷ്ട്രീയം ഈ നാലു ചുവരുകള്‍ക്കറിയാം, നമ്മുടെ ഓര്‍മ്മകള്‍ രക്തസാക്ഷിയായത് എവിടെയാണ്..?”



മുറ്റത്തെ വരമ്പില്‍ ചെടിച്ചട്ടികള്‍ വരണ്ടിരിക്കുന്നു, പുഷ്പിതസൂനങ്ങള്‍ അന്യമായത് നിന്റെ വിരല്‍ സ്പര്‍ശം അകന്നപ്പോഴായിരുന്നുവോ?

അവസാനവര്‍ഷത്തിലെ പരീക്ഷ എഴുതാതെ ഓടിയൊളിച്ച് കടല്‍ത്തീരത്ത് തിരഞ്ഞ കവിത എഴുതാനാവുന്നത് നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഏകാന്തതയുടെയും അന്യതാബോധത്തിന്റെയും അകലങ്ങളിലെ ദൂരമായിരുന്നു ഈ വര്‍ഷങ്ങള്‍. ഈ ദൂരങ്ങള്‍ കവിതകളാല്‍ നിറയട്ടെ..



വിദൂരസ്വപ്നങ്ങളില്‍ എന്നപോലെ എന്നും അവസാനിപ്പിക്കുന്നത്, ചെങ്കല്‍പ്പൊടി പുരണ്ട രൂപമാണ്.. പറയാതെ കീശയില്‍ നിന്നും പതിവായി അന്നെടുക്കാറുണ്ടായിരുന്ന അമ്പത് പൈസത്തുട്ടുകളിലെ സ്നേഹം..



ഇല്ല, ആ നിശ്വാസത്തിനും മുമ്പേ ചെയ്യുവാന്‍ കുറച്ച് കൂടിയുണ്ട്.

പിറകിലേക്കൊഴുകുന്ന പുഴ തേടുന്ന സൗന്ദര്യവും നിര്‍മ്മലതയും ഒരു തുള്ളിയെങ്കിലും ആസ്വദിക്കാന്‍ യാത്രയാവട്ടെ;

പിന്തുടരുന്ന ബാക്കിയായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അചഞ്ചലത നേടുവാനായ്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

11 February 2012

ഔട്ട് ലൈന്‍

"..ഒരു സ്കൂപ് ഒത്ത് വരുവോളം കാക്കാന്‍ എനിക്കാവില്ല, ഇന്നലെയും ഞാന്‍ പറഞ്ഞിരുന്നു ഈ ശമ്പളത്തിന് മൂന്ന് വര്‍ഷമായ് ജോലി തുടരുന്നത്.”

ഷര്‍ട്ടിന്റെ തടിച്ച അറ്റത്താല്‍, ഫ്രിഡ്ജില്‍ നിന്നെടുത്ത ടിന്‍ ബിയറിന്റെ തുറന്ന ഭാഗം തുടച്ച് തീന്‍ മേശയ്ക്കരികിലേക്ക് നീങ്ങുമ്പോള്‍ ബാലുവിന്റെ മുഖം കനത്തിരുന്നു.

മേശയില്‍ താടിക്ക് മുട്ടുകൈയ്യൂന്നിയിരിക്കുന്ന ദീപയില്‍ ഒരു മന്ദഹാസം വിടര്‍ന്നൊളി ചിന്നിയത് ബാലു കണ്ടു.

“ഹ് മം..?”

ബാലുവിന്റെ ചോദ്യഭാവത്തിന് ചിരി മാത്രമായിരുന്നു ദീപയുടെ മറുപടി.

വിലക്കയറ്റത്തിന്റെ അനുപാതത്തിലല്ലെങ്കിലും ഇത്തിരിയെങ്കിലും ശമ്പളവര്‍ദ്ധന നല്‍കാത്തതിന്റെ അമര്‍ഷവും പ്രണയിച്ച പെണ്ണിനെ “തട്ടിക്കൊണ്ട്” പോയ് കല്യാണം കഴിച്ച് മാന്യമായ് ജീവിച്ച് അഞ്ചെട്ട് മാസമായിട്ടും അമ്മായിഅപ്പനും കുടുംബവും തിരിഞ്ഞ് നോക്കാത്തതിന്റെ ഈര്‍ഷ്യയും ദീപയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“ഊണ് വിളമ്പട്ടെ?”ചുളുക്കിയ ബിയര്‍ ടിന്‍ എടുക്കുന്നതിനിടയില്‍ അവളുടെ കൈ ബാലുവിന്റെ ഇടത് കൈയ്യിലമര്‍ന്നു.

“മ്..,” തുടര്‍ന്നെന്തോ പറയാന്‍ ബാലുവിന്റെ മുഖം വിടരുന്നതിനിടയില്‍ ദീപയുടെ കൈസ്പര്‍ശം ഒരു നുള്ളായ് രൂപാന്തരപ്പെട്ടിരുന്നു.

“നിന്നെ ഞാന്‍..”

“ഹാ, അവിടിരി.., ഞാനിതാ എത്തി.”

“ഹ് മം!”

കസേരയില്‍ നിന്നെഴുന്നേല്‍ക്കാനോങ്ങിയ ബാലുവിനെ, ദീപയുടെ ശബ്ദം അവിടെത്തന്നെ പിടിച്ചിരുത്തിയതിലും കൈവിട്ടതിന്റെ ഇളിഭ്യതയും ശബ്ദമായുയര്‍ന്നു.

** *** **

പ്രിയപ്പെട്ട പത്രാധിപര്‍ക്ക്

കഴിഞ്ഞ മാസം പതിനേഴാം തീയ്യതിയിലെ അപേക്ഷ പ്രകാരം അടുത്ത മാസം ആദ്യവാരം “മിന്നാരം” വാരികയില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന നോവല്‍ മേല്‍പ്രകാരമാണ് തുടങ്ങുന്നത്. കഥാകൃത്തിന്റെ അമിതസ്വാതന്ത്ര്യത്തില്‍ വിശ്വാസമില്ലാത്ത നിലയ്ക്ക് എന്നത്തേയും പോലെ ഇതും താങ്കള്‍ക്ക് അയച്ച് തരുന്നു, ഇന്നത്തെ വായനയുടെ “ട്രെന്റ്” അറിയിക്കാന്‍ അപേക്ഷിക്കുന്നു. പ്രവാസിയായതിനാല്‍ നമ്മുടെ നാട്ടിലെ വായനയുടെ വഴി ഇപ്പോള്‍ അറിയാന്‍ കഴിയുന്നില്ല. എന്നിരുന്നാലും താഴെ പ്രകാരം ചില “ത്രെഡ്” വികസിപ്പിക്കാനുദ്ദേശിക്കുന്നത് താങ്കളുടെ സമ്മതത്തിനു ശേഷം മാത്രമായിരിക്കും.

1. “സ്കൂപ്” കിട്ടാതെ അലയുന്ന ഭര്‍ത്താവിന്, രാജ്യത്തെ നിയമസഭാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച് പ്രസിദ്ധനാക്കിക്കാം.
2. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ഈ അണുകുടുംബത്തിനെ രക്ഷിക്കാന്‍ “വെറുതെയല്ല പൊണ്ടാട്ടി” എന്ന തമിഴ് ചാനല്‍ പരിപാടിക്കയച്ച് ലക്ഷാധിപതിയാക്കി സ്വച്ഛജീവിതം നയിപ്പിക്കാം.
3. ഇത്തിരി എരിവും പുളിയും വേണമെങ്കില്‍ “വെറുതെയല്ല പൊണ്ടാട്ടി”യെന്ന പരിപാടിയില്‍ വിജയിയായ ഭാര്യയെക്കൊണ്ട് കണവനെ ഉപേക്ഷിച്ച് പ്രൊഡ്യൂസര്‍ക്കൊപ്പം ഒളിച്ചോടിപ്പിക്കാം.

താങ്കളുടെ വിലയേറിയ അഭിപ്രായവും പുതുനിര്‍ദ്ദേശവും കാത്ത് കൊണ്ട്,
വിശ്വസ്തതയോടെ
__________
(ഒപ്പ്)

----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

04 June 2011

എഴുതാപ്പുറങ്ങള്‍



ഈ ബ്ലേഡ് നിന്റേതല്ലെ? ഇതാകെ വളഞ്ഞൊടിഞ്ഞിരിക്കുന്നല്ലോ, സത്യം പറയണം നീ തന്നെയല്ലെ അനിലിന്റെ ബേഗ് മുറിച്ചത്?

വൈകുന്നേരം സ്കൂള്‍ വിട്ടതിനു ശേഷമുള്ള നിശബ്ദതയില്‍ ഹാളില്‍ മുഴങ്ങിയ, ചന്ദ്രന്‍മാഷിന്റെ ശബ്ദം, കള്ളം പിടിക്കപ്പെട്ടവന്റെ അടഞ്ഞ ചെവിയില്‍ എത്തിയിരുന്നില്ലെന്ന്‍ അരവിന്ദന്‍ സ്വയം ഓര്‍ത്തു. എന്തായിരുന്നു ആ പ്രവൃത്തിക്ക് പിന്നിലുള്ള ചേതോവികാരം? ഇല്ലായ്മയുടെ മുറിവില്‍ പലപ്പോഴും അനില്‍ പുരട്ടാറുള്ള അവഹേളനത്തിന്റെ ഉപ്പുപരല്‍..? അതോ ദാരിദ്ര്യം നിശബ്ദനാക്കപ്പെട്ടവന്റെ അസൂയ..?

അതുവരെ തലയുയര്‍ത്തി നടന്നിരുന്ന തനിക്ക് പലതും നഷ്ടമായതില്‍ ഒന്ന് കണക്ക് പഠിപ്പിച്ചിരുന്ന മാഷിന് തന്നോടുള്ള മമതയായിരുന്നു.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും..

"Hello Aravindhan, what are you thinking on this crucial moment?
I want the revised document within half an hour, understand?!"

"Yes sir, it will be ready on time"

“ദൈവമേ നീയെനിക്ക് ശക്തി തരല്ലേ, എന്തെന്നാല്‍ ഞാനീ മരത്തലയന്റെ തല അടിച്ച് പൊട്ടിക്കാതിരിക്കാന്‍..” ബോസിന്റെ ഓഡറിന് മുമ്പില്‍ ഓച്ഛാനിച്ച് നിന്ന തന്റെ ചിന്ത പോയ വഴിയോര്‍ത്ത് അരവിന്ദന്റെ മുഖത്തൊരു ചെറുചിരി വിടര്‍ന്നു. ഇന്നലെ തുടങ്ങിയ ISO ഓഡിറ്റിംഗാണ്, ഔട്ട് ഡേറ്റഡായ പല ഡോക്യുമെന്റുകളും തിരുത്തി ഒറിജിനലിനെ വെല്ലുന്നതാക്കി ഓഡിറ്ററെ പറ്റിക്കലാണ് ഇന്നലെയും ഇന്നുമുള്ള ജോലി. ഇത് എല്ലാ ഓഡിറ്റിംഗിലും സ്ഥിരം തന്നെ. ബേഗ് മുറിച്ച ആ പഴയ കുറ്റവാളി ഇന്ന്‍ കള്ളത്തരം ഔദ്യോഗികമായി നിര്‍വ്വഹിക്കുന്നുവെന്ന ഓര്‍മ്മയാണ് സ്കൂളിലെ ഓര്‍മ്മയിലേക്കെത്തിച്ചത്.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, അന്ന് ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും കൂടുതല്‍ തെറ്റിലേക്കാണോ അതോ തെറ്റിലൂടെ ശരിയിലേക്കാണോ യാത്ര എന്നറിയില്ല. എന്നെങ്കിലും നാട്ടില്‍ വന്നാല്‍, ആ പഴയ ക്ലാസില്‍ വരണമെന്നുണ്ട്..

വേറൊന്നിനുമല്ല,

ഒഴിഞ്ഞ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കൊന്നിരിക്കാന്‍
അറിഞ്ഞ് ചെയ്ത തെറ്റൊന്നോര്‍ത്തിരിക്കാന്‍,

ഓര്‍ത്തൊന്നുറക്കെ സ്വയം കലഹിക്കാന്‍
സ്വയമൊന്ന് വിലയിരുത്താന്‍,

അവിടെ നിന്ന്, ഇന്ന് എവിടെയാണ് ഞാന്‍-
എന്നൊരുമാത്ര ഓര്‍ക്കുവാന്‍..

സസ്നേഹം..
അരവിന്ദന്‍.

മനസ്സിന്റെ താളില്‍ ചന്ദ്രന്‍ മാഷിന് കുറിച്ച വരികള്‍ക്ക് അടിവരയിട്ട്, പഴയ ഡോക്യുമെന്റ് പുതുക്കുവാനുള്ള പണിയിലേര്‍പ്പെടാന്‍ അരവിന്ദന്റെ കൈകള്‍ കമ്പ്യൂട്ടര്‍ മൗസില്‍ പടര്‍ന്നു..
----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **

04 February 2011

സമതലങ്ങളിലൂടെ

“നാട്ടിലേക്ക് പോക്വാണ്,
അടുത്ത മാസം ഏഴിന് വൈകീട്ടാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്,
കൂടെ പോരില്ലേ?”

ഇ-മെയിലിലെ മൂന്നുവരികളിലേക്ക് നോക്കി അവള്‍ക്കൊരു മറുപടി എഴുതാന്‍ വാക്കുകള്‍ക്കായ് അവന്‍ കാത്തിരുന്നു.

“അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”

‘സെന്റ് മെയില്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവന്റെ വിരലുകള്‍ പതറിയിരുന്നു.


*****

“ഇനി മിണ്ടാന്‍ ഞാന്‍ വരില്ല”

അവന്റെ ആ വാക്കുകള്‍ക്ക് എന്നത്തെയും പോലെ ആയ്ക്കോട്ടെ എന്ന് പറയാനേ അന്നത്തെ പിണക്കത്തിനവസാനം പിരിയാന്‍ നേരം അവള്‍ക്ക് മറുപടി ഉണ്ടായിരുന്നുള്ളു. ദിവസങ്ങള്‍ കൊഴിഞ്ഞ് വീഴുമ്പോഴും ഒരു നഷ്ടപ്പെടലിന്റെ തുടക്കമായിരുന്നു ആ പിണക്കമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിഭാരത്താല്‍ ശരീരം തളര്‍ന്നിട്ടും ഉറങ്ങാത്ത പല രാത്രികളിലും തോന്നി, ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന്. ഉറ്റവരെ കാണുവാനല്ല, മറിച്ച് ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായ് ഉറങ്ങി എഴുന്നേറ്റവര്‍ ഇന്ന് ഒരുപാട് ദൂരെയാണ്. ഏതെങ്കിലുമൊരകലത്തില്‍ വെച്ച് നഷ്ടമാകാതിരിക്കാന്‍, നാട് എന്ന കണ്ണിയാല്‍ വിളക്കിച്ചേര്‍ക്കാന്‍ ഒരു ശ്രമം. അതായിരുന്നു ആ വരികളിലൂടെ താന്‍ ആഗ്രഹിച്ചിരുന്നതെന്ന് അവള്‍ ഓര്‍ത്തു.

“അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”

ഓഫീസില്‍ വെച്ച് രാവിലെ കണ്ട മറുപടി മെയിലിലെ ആ അക്ഷരങ്ങളെ കാണെക്കാണെ വെള്ളമൂടുന്നത് പോലെ തോന്നിയത് ഓര്‍മ്മയുണ്ട്. എഴുന്നേറ്റ് ബാത്ത് റൂമിലേക്കുള്ള, ധൃതിപിടിച്ച നടത്തത്തിനിടയില്‍ ബെറ്റിയുടെ മേശപ്പുറത്തെ കാപ്പി ഒഴിഞ്ഞ മഗ്ഗ് കൈതട്ടി താഴെ വീണ് ഉടഞ്ഞതും, പിരിയഡ് ദിവസമടുത്തെന്ന് രണ്ട് ദിവസം മുമ്പേ പറഞ്ഞത് ഓര്‍ത്തിട്ടെന്ന പോലുള്ള അവളുടെ മുഖത്ത് വിരിഞ്ഞ മന്ദഹാസവും ടവ്വലാല്‍ മൂക്ക് പിഴിയുന്നതിനിടയില്‍ കണ്ടില്ലെന്ന് നടിച്ചു. ബാത്ത് റൂമില്‍ വെച്ച് ദീര്‍ഘനിശ്വാസത്തിനിടയില്‍ ഒന്നുരണ്ടാവര്‍ത്തി തികട്ടിയ ഏങ്ങലിനെ ഫ്ലഷിന്റെ ശബ്ദത്തില്‍ മുക്കിക്കൊല്ലാന്‍ അവള്‍ പണിപ്പെട്ടു. വാഷ് ബേസിനു മുകളിലെ കണ്ണാടിയില്‍ നോക്കാന്‍ ധൈര്യമില്ലാതെ, മുഖം കഴുകി തുടച്ച് തിരികെ സീറ്റിലേക്ക്..

ലീവ് ഫോം പൂരിപ്പിക്കുമ്പോഴേക്കും ബെറ്റിയിലൂടെ “ന്യൂസ്” പരന്നതിനാല്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ ആരെയും കാരണം ബോധിപ്പിക്കേണ്ടി വന്നില്ല. ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെട്ട് ലിഫ്റ്റിറങ്ങുന്നതിനിടയില്‍ ഫ്ലൈറ്റ് ടിക്കറ്റ് ബൂക്ക് ചെയ്ത ട്രാവല്‍ ഏജന്‍സിയുടെ നമ്പര്‍ അവള്‍ തന്റെ മൊബൈലില്‍ പരതുകയായിരുന്നു.
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

01 January 2011

ഇരകള്‍



“നിനക്കിതിന്റെ ആഴം അളന്ന് നോക്കാമോ?”

സൂയിസൈഡ് പോയിന്റില്‍ അവനോടൊപ്പം നില്‍ക്കുമ്പോള്‍ ഞാനെന്റെ കണ്ണുകളോടാണ്
ആ ചോദ്യം എറിഞ്ഞത്.

“ശരി, നോക്കാം”

പക്ഷെ -

ഒരിമവെട്ടലിന്റെ വേഗത്തിനേക്കാള്‍, കണ്ണുകള്‍ പറഞ്ഞത് ഞാനറിഞ്ഞതിനും മുമ്പേ,
എന്നെ ആഴത്തിലേക്കെറിഞ്ഞത് ആരായിരുന്നു..

കണ്ണുകള്‍ക്ക് മുമ്പേ ചോദ്യത്തിനുത്തരം തേടാനാഗ്രഹിച്ചത് ആരായിരുന്നു..?

--------------------------------------------------------------------------------------------------
സമര്‍പ്പണം : സമൂഹത്തിലെ, കുതികാല്‍ വെട്ടിമാറ്റപ്പെട്ട-ബലിയാടാക്കപ്പെട്ട ഇരകള്‍ക്ക്.
--------------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **

05 December 2010

മേഘതീര്‍ത്ഥങ്ങള്‍

കാറിന്റെ പിറകിലെ സീറ്റില്‍‍ വലതുകരം വാതിലില്‍‍ ചേര്‍ത്ത് ഒരു ദീര്‍ഘനിശ്വാസത്തോടെ അരുന്ധതി മുന്നോട്ട് ആഞ്ഞിരുന്നു. അവളുടെ കണ്ണുകള്‍ കനം കൂടിവരുന്ന ഇരുട്ടിലെ, പിറകിലേക്കോടി മറയുന്ന, കാഴ്ച്ചകളെ പിന്തുടര്‍ന്നില്ല. ഗ്ഗ്ലാസിനരികിലേക്ക് നീങ്ങിയപ്പോള്‍ റോഡരികിലെ ജ്വലിക്കുന്ന തെരുവുവിളക്കുകള്‍ അവളുടെ മുഖത്തെ വിളര്‍ച്ചയ്ക്ക് കട്ടികൂട്ടിയതേയുള്ളു. രണ്ടാഴ്ചത്തെ ഹോസ്പിറ്റലിലെ മരുന്നുകള്‍ക്കൊപ്പമുള്ള വാസം കഴിഞ്ഞു, ഡിസ്ചാര്‍ജ്ജ് ചെയ്തത് വൈകിട്ടായത് നന്നായെന്ന് അവള്‍ ഓര്‍ത്തു, പകല്‍ വെളിച്ചത്തിലെ മുഖങ്ങളില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടല്‍!

“ദേഹമിളക്കേണ്ട, സീറ്റിലേക്ക് ചാഞ്ഞ് കിടന്നോളൂന്നെ”

ഇടത് വശത്തിരുന്ന ദേവന്റെ വാക്കുകളില്‍ നിസ്സഹായത കലര്‍ന്നിരുന്നെന്ന് അവള്‍ക്ക് തോന്നി. ഒന്നും മിണ്ടാതെ കൈകള്‍ പിന്‍വലിച്ച് പിറകിലേക്ക് ചാഞ്ഞ് പതുക്കെ കണ്ണടച്ചു. കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചലനവേഗത കൂടുന്നു, ഇരുളില്‍ ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നു.

“ഇല്ല ദേവാ, ഞാനിതിനു സമ്മതിക്കില്ല. നിനക്കറിയില്ലെ ഈയൊരു നിമിഷത്തെ നമ്മള്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന്?
നിനക്കറിയില്ലെ, നിന്നെ അറിഞ്ഞത് മുതല്‍ നീ തൊടാതെ തന്നെ നിന്നെ ഞാന്‍ എന്നില്‍ നിറച്ചിരുന്നെന്ന്? എന്നിട്ടുമെന്തേ നീയിപ്പോള്‍ ഇങ്ങനെ..?”

ചോദ്യങ്ങള്‍ കൂരമ്പുകളായിരുന്നില്ല, അപേക്ഷയുമായിരുന്നില്ല, അധികാരം കാണിക്കാന്‍ തനിക്കൊരാളേ ഉണ്ടായിരുന്നെന്ന് അവള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. സ്നേഹം മനസ്സില്‍ മാത്രം നിറച്ച ചുറ്റുപാടുകളാല്‍ ഒറ്റപ്പെട്ട തന്റെ ഏകാന്തതയില്‍ കൂട്ടായ് ഇരുന്നവനോടുള്ള സ്നേഹാധികാരം. ഇന്നിപ്പോള്‍ അവനിതെന്തേ അറിയാത്തതെന്ന് അവള്‍ക്ക് മനസ്സിലായില്ല.

വാശിയേറിയ വാദപ്രതിവാദത്തിനിടയില്‍ അവളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒരു മിന്നല്‍ കണക്കെ ദേവന്റെ കൈ കവിളില്‍ പതിച്ചതും നിലതെറ്റി വീണത് ടീപോയ്ക്ക് മുകളിലേക്കായിരുന്നെന്ന് മങ്ങിയ കാഴ്ചയില്‍ അവള്‍ അറിഞ്ഞിരുന്നു.

പിന്നീടെപ്പോഴാണെന്നറിയില്ല, നേര്‍ത്ത തണുപ്പില്‍ നട്ടെല്ലിലെ വേദന അരിച്ച് കയറുന്നത് ശരീരം പ്രതികരിച്ചതിനെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞ സ്പര്‍ശനമാണ് ബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കണ്ണുകള്‍ തുറക്കാനായില്ല. അവയെ വലിച്ച് തുറക്കാന്‍ കൈയ്യിലെ ബന്ധനം അവളെ സമ്മതിച്ചതുമില്ല.

“കുളിമുറിയില്‍ തെന്നി വീണപ്പോള്‍ അടിവയര്‍ എവിടെയോ തട്ടിയതാ ബ്ലീഡിംഗാവാന്‍ കാരണം, ഓപ്പറേഷന്‍ കഴിഞ്ഞിട്ട് നാലഞ്ച് മണിക്കൂറായി, ജീവന്‍ തിരിച്ച് കിട്ടീല്ലൊ. ഇപ്പഴത്തേത് പൊയ്പ്പൊയാലും ഇനിയുമാകാമെന്നാ ഡോക്ടര്‍ പറഞ്ഞത്. ഈശ്വരന്‍ അവളെ കൈവിട്ടില്ല്യാന്ന് കൂട്ട്യാ മതി.”

ഏടത്തിയമ്മ..? ആ പരിചിത ശബ്ദം ആരോടാണ് പറയുന്നത്?

കേട്ട വാക്കുകളിലൂടെ എല്ലാം മനസ്സിലായപ്പോള്‍ നിയന്ത്രണം വിട്ട മനസ്സ് ശരീരത്തിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. അവശയായ തന്നിലെ വാക്കുകളേതും പുറത്ത് വന്നില്ല. എല്ലാം കണ്ണുനീര്‍ച്ചാലായ് ഒലിച്ചിറങ്ങിയത് തുടച്ചതാരായിരുന്നു? “ദേവാ അത് നീയായിരുന്നോ?”

“എന്താ, വേദനയുണ്ടോ?”

ദേവന്റെ ചോദ്യമായിരുന്നു മയക്കത്തില്‍ നിന്നും അവളെ ഞെട്ടി ഉണര്‍ത്തിയതും തന്റെ ചോദ്യം ഉച്ചത്തിലായിരുന്നെന്ന് മനസ്സിലായതും.

“എന്താ, വേദനയുണ്ടോ? വണ്ടി നിര്‍ത്തണോ?” മടിയില്‍ അലസമായ് വെച്ച അവളുടെ ഇടതുകരത്തിനെ മുറുകെപ്പിടിച്ച് അവന്‍ വീണ്ടും ചോദിച്ചു.

വേണ്ടെന്നര്‍ത്ഥത്തില്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്നപ്പോള്‍ നിറകണ്ണിലെ ചുടുനീര്‍ ചാലിട്ടൊഴുകിയത് ദേവന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവളുടെ കരത്തില്‍ ഒന്നുകൂടി അമര്‍ത്തിപ്പിടിച്ചപ്പോള്‍

ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ദേവന്റെ കൈയും മനസ്സും വെമ്പിയത്
ആ കരത്തിന്റെ ആര്‍ദ്രത കൂടിയത്,
ആ നോട്ടത്തില്‍ കുറ്റബോധം അലയടിച്ചത്,
ആ കണ്ണുകള്‍ മാപ്പിരന്നത്,
ആ മൗനം അവളോട് കരയരുതെന്നപേക്ഷിച്ചത്..

എല്ലാം..

എല്ലാം അവള്‍ അറിയുകയായിരുന്നു.

‌‌‌‌-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

06 November 2010

വിടപറയും നേരം

ഇല്ല, ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.

തിക്തമായ അനുഭവങ്ങള്‍ സ്വയംവരം ചെയ്തതാണെന്ന നല്ല ബോധമുണ്ട്. അരുതാത്തത് ചെയ്യരുതെന്ന അവന്റെ നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല, നിര്‍ബന്ധം തനിക്കായിരുന്നു. ആണല്ലെന്ന തരത്തിലുള്ള കളിയാക്കല്‍ വാശികയറ്റാന്‍ താന്‍ ബോധപൂര്‍വ്വം പറഞ്ഞതിന് പ്രവൃത്തിയിലൂടെയാണ് അവനില്‍ നിന്നും മറുപടി കിട്ടിയത്. തനിക്ക് വേണ്ടതും അതുതന്നെയായിരുന്നു, ബോധ-ഉപബോധങ്ങള്‍ വ്യത്യാസമില്ലാത്ത കാലം.

കോളെജിന്റെ പടിയിറങ്ങുമ്പോള്‍ ഒരു യാത്ര പറയലിന്റെ ഔപചാരികത ഒഴിവാക്കാനാണ് അതിന്റെ തലേന്നാള്‍തന്നെ ഹോസ്റ്റല്‍ വിട്ടിറങ്ങിയത്. അന്ന് അവസാനമായ് കാണുകയാണെന്ന ഉറപ്പോടെ തന്നെയാണ് അവനെ സമീപിച്ചതും നാളെ കാണാമെന്ന് കള്ളം പറഞ്ഞതും. ബാഗുകള്‍ ഓട്ടോയില്‍ കയറ്റുമ്പോള്‍ ദേവികേ, നാളെ ഒരീസം കൂടിയല്ലെ, നീ പോകരുത് എന്ന ജയയുടെ പിന്‍വിളി തനിക്ക് കേട്ടില്ലെന്ന് നടിക്കാന്‍ വിഷമം ഉണ്ടായിരുന്നില്ല. ഹോസ്റ്റലും കടന്ന് കോളെജിന് മുന്നിലൂടെ ഓട്ടൊ കടന്നുപോകവെ അവസാനമായ് ഒന്നുകൂടി ആ ക്യാമ്പസും മുറ്റവും കരിങ്കല്‍ ചുവരുകളും പിറകിലേക്ക് ഒഴുകി മറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഏകാന്തതയുടെ ദിവസങ്ങള്‍ കൊഴിഞ്ഞ് വീണത് കണക്കെടുത്തില്ല. പിന്നീടെപ്പൊഴോ രൂപഭേദങ്ങളോടെ ഒരു മുഖം മനസ്സിലേക്ക് കയറിയത് എങ്ങനെയായിരുന്നു എന്നറിയില്ല. ഏകാന്തതയുടെ ഒപ്പമുള്ള കവിതസ്വാദനം ചെറുവരികളായ് ഇമെയിലിലൂടെ നിശബ്ദശബ്ദമായ് മനസ്സുകളെ തമ്മിലടുപ്പിച്ചതാവാം. എല്ലാം തുറന്നെഴുതിയിട്ടും തന്നെ സ്വീകാര്യമായത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.

ഇല്ല,

ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല..

നിന്നെ വെറുക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്-

ഇന്നെന്നാൽ വെറുക്കപ്പെട്ടവനേ,
നിനക്കായ് ഞാനെന്റെ കൈകള്‍ നീട്ടിയത്-

പഴകിയ, ചിതലരിച്ച
എന്‍ ഹൃദയം കരിച്ച ചാമ്പലില്‍
കുളിച്ചതിന്‍ ശേഷമല്ല,
നോമ്പെടുത്തല്ല,
അഗ്നിനാളങ്ങള്‍ക്കുമുയരെ
മന്ത്രങ്ങള്‍ ചൊല്ലി
ആ അഗ്നിശുദ്ധിക്ക് ശേഷമല്ല..

ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല,

ഇരുനിറങ്ങളില്‍
നീ രചിച്ച വരികളിലെ
മരണത്തിന്‍ നറുമണവും
മാറ്റത്തിന്‍ പുതുമണവും
എന്റെ സിരകളില്‍ നിറക്കുവാനാവരുത്.
ഇവിടെ നിന്നും യാത്ര പറയുകയാണ്,
ഇനിയൊരിക്കലും കാണരുതെന്നാശംസകളോടെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
Related Posts Plugin for WordPress, Blogger...