ഒരു തുള്ളിയില്‍
മഴ,
നീയൊരു
സാന്ത്വനമായ്,
നിന്റെ നനവില്‍
ഞാനലിയും
അന്നെന്റെ
വ്യഥകള്‍ മറക്കും,
നീ
പെയ്തൊഴിയുന്നു
അന്നാ
വിരഹത്തില്‍
ഞാന്‍ മുഖമൊളിക്കും
വീണ്ടും
നീണ്ടവാനപാതയില്‍
നീള്‍മിഴിയോടെ
നിന്നെയും കാത്ത്..
ശമനശ്വാസത്തില്‍
തീര്‍ത്ഥമായ്-
മഴ,
നീയെനിക്കാര്
വാത്സല്യവിരലാല്‍
തഴുകിടാന്‍
മഴ,
നീയെനിക്കാര്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
“വീണ്ടുമൊരു തിര
എന്റെ കാല്‍ ചുംബിച്ചകലുന്നു
കിക്കിളി കൂട്ടി
മണല്‍ത്തരികള്‍ ഇളകുന്നു
കടല്‍ എന്നെ വിളിക്കുന്നു
വരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”
(അത് വെറുതെ.. ഹാ, എന്റെ തോന്നലായിരിക്കാം,
അതോ വട്ടാണോ..ഹേയ്.. വഴിയില്ല, ഗുളിക കുടിച്ചതാണല്ലോ, ഹിഹിഹി!!)
------------------------------------------------------------------
*ഫോട്ടൊ (പഴയതാണ്) കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്ന്, ‘ഗ്യേമറ’ N73 മൊബൈല്‍ ഫോണിലേത്.
** *** **

“നാട്ടിലേക്ക് പോക്വാണ്,
അടുത്ത മാസം ഏഴിന് വൈകീട്ടാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്,
കൂടെ പോരില്ലേ?”
ഇ-മെയിലിലെ മൂന്നുവരികളിലേക്ക് നോക്കി അവള്‍ക്കൊരു മറുപടി എഴുതാന്‍ വാക്കുകള്‍ക്കായ് അവന്‍ കാത്തിരുന്നു.
“അവസാനം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”
‘സെന്റ് മെയില്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവന്റെ വിരലുകള്‍ പതറിയിരുന്നു.
*****
“ഇനി മിണ്ടാന്‍ ഞാന്‍ വരില്ല”
അവന്റെ ആ വാക്കുകള്‍ക്ക് എന്നത്തെയും പോലെ ആയ്ക്കോട്ടെ എന്ന് പറയാനേ അന്നത്തെ പിണക്കത്തിനവസാനം പിരിയാന്‍ നേരം അവള്‍ക്ക് മറുപടി ഉണ്ടായിരുന്നുള്ളു. ദിവസങ്ങള്‍ കൊഴിഞ്ഞ് വീഴുമ്പോഴും ഒരു നഷ്ടപ്പെടലിന്റെ തുടക്കമായിരുന്നു ആ പിണക്കമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല.
ജോലിഭാരത്താല്‍ ശരീരം തളര്‍ന്നിട്ടും ഉറങ്ങാത്ത പല രാത്രികളിലും തോന്നി, ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന്. ഉറ്റവരെ കാണുവാനല്ല, മറിച്ച് ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായ് ഉറങ്ങി എഴുന്നേറ്റവര്‍ ഇന്ന് ഒരുപാട് ദൂരെയാണ്. ഏതെങ്കിലുമൊരകലത്തില്‍ വെച്ച് നഷ്ടമാകാതിരിക്കാന്‍, നാട് എന്ന കണ്ണിയാല്‍ വിളക്കിച്ചേര്‍ക്കാന്‍ ഒരു ശ്രമം. അതായിരുന്നു ആ വരികളിലൂടെ താന്‍ ആഗ്രഹിച്ചിരുന്നതെന്ന് അവള്‍ ഓര്‍ത്തു.
“അവസാനം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”
ഓഫീസില്‍ വെച്ച് രാവിലെ കണ്ട മറുപടി മെയിലിലെ ആ അക്ഷരങ്ങളെ കാണെക്കാണെ വെള്ളമൂടുന്നത് പോലെ തോന്നിയത് ഓര്‍മ്മയുണ്ട്. എഴുന്നേറ്റ് ബാത്ത് റൂമിലേക്കുള്ള, ധൃതിപിടിച്ച നടത്തത്തിനിടയില്‍ ബെറ്റിയുടെ മേശപ്പുറത്തെ കാപ്പി ഒഴിഞ്ഞ മഗ്ഗ് കൈതട്ടി താഴെ വീണ് ഉടഞ്ഞതും, പിരിയഡ് ദിവസമടുത്തെന്ന് രണ്ട് ദിവസം മുമ്പേ പറഞ്ഞത് ഓര്‍ത്തിട്ടെന്ന പോലുള്ള അവളുടെ മുഖത്ത് വിരിഞ്ഞ മന്ദഹാസവും ടവ്വലാല്‍ മൂക്ക് പിഴിയുന്നതിനിടയില്‍ കണ്ടില്ലെന്ന് നടിച്ചു. ബാത്ത് റൂമില്‍ വെച്ച് ദീര്‍ഘനിശ്വാസത്തിനിടയില്‍ ഒന്നുരണ്ടാവര്‍ത്തി തികട്ടിയ ഏങ്ങലിനെ ഫ്ലഷിന്റെ ശബ്ദത്തില്‍ മുക്കിക്കൊല്ലാന്‍ അവള്‍ പണിപ്പെട്ടു. വാഷ് ബേസിനു മുകളിലെ കണ്ണാടിയില്‍ നോക്കാന്‍ ധൈര്യമില്ലാതെ, മുഖം കഴുകി തുടച്ച് തിരികെ സീറ്റിലേക്ക്..
ലീവ് ഫോം പൂരിപ്പിക്കുമ്പോഴേക്കും ബെറ്റിയിലൂടെ “ന്യൂസ്” പരന്നതിനാല്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ ആരെയും കാരണം ബോധിപ്പിക്കേണ്ടി വന്നില്ല. ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെട്ട് ലിഫ്റ്റിറങ്ങുന്നതിനിടയില്‍ ഫ്ലൈറ്റ് ടിക്കറ്റ് ബൂക്ക് ചെയ്ത ട്രാവല്‍ ഏജന്‍സിയുടെ നമ്പര്‍ അവള്‍ തന്റെ മൊബൈലില്‍ പരതുകയായിരുന്നു.
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **